വൈക്കം: നിയമസഭാ തെരഞ്ഞെടുപ്പിൽ വൈക്കത്ത് യുഡിഎഫിന് അട്ടിമറി വിജയം. യുഡിഎഫ് സ്ഥാനാർഥി കെ. ബിനിമോൻ 1,380 വോട്ടിന് സിപിഐയിലെ പി. പ്രദീപിനെ പരാജയപ്പെടുത്തി. 1991ൽ യുഡിഎഫ് സ്ഥാനാർഥിയായി കെ.കെ. ബാലകൃഷ്ണൻ വിജയിച്ചതിനുശേഷം ഇപ്പോഴാണ് വൈക്കത്ത് യുഡിഎഫ് സ്ഥാനാർഥി വിജയിക്കുന്നത്. കെഎസ്യുവിലൂടെ പൊതുപ്രവർത്തനരംഗത്ത് വന്ന കെ.ബിനിമോൻ എംഎ, ബിഎഡ് ബിരുദധാരിയാണ്.
തലയാഴം പഞ്ചായത്ത് പ്രസിഡന്റ്, പഞ്ചായത്ത് അംഗം, കൊതവറ സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം എന്നീ നിലകളിൽ കെ. ബിനിമോൻ പ്രവർത്തിച്ചിരുന്നു. കഴിഞ്ഞ ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വൈക്കം ഡിവിഷനിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.
തലയാഴത്ത് കൂലിപ്പണിക്കാരായ മാതാപിതാക്കളുടെ മകനാണ് കെ. ബിനി മോൻ. ഭാര്യ: ജോളി. ഏഴാംക്ലാസ് വിദ്യാർഥിയായ ഭാഗ്യശ്രീയും അഞ്ചാം ക്ലാസ് വിദ്യാർഥിയായ ഭവ്യശ്രീയുമാണ് മക്കൾ.
ബിനിമോനെ തുണച്ചത് തലയോലപ്പറമ്പ്, തലയാഴം, കല്ലറ പഞ്ചായത്തുകൾ
വൈക്കം: കെ. ബിനിമോന്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ചത് തലയോലപ്പറമ്പ്, തലയാഴം, കല്ലറ പഞ്ചായത്തുകളിലും വൈക്കം നഗരസഭയിലും ലഭിച്ച ലീഡ്. തലയോലപ്പറമ്പിൽ 2,758, തലയാഴം1,124, കല്ലറ 1,008, വൈക്കം നഗരസഭ 391, വെള്ളൂർ 38 എന്നിങ്ങനെയായിരുന്നു ബിനിമോന്റെ ലീഡ് നില. 58 പോസ്റ്റൽ വോട്ടും ലഭിച്ചു.
കെ. അജിത്ത് നേടിയ വോട്ട് എൽഡിഎഫ് പരാജയത്തിൽ നിർണായകമായി
വൈക്കം: എൽഡിഎഫിനെ പരാജയപ്പെടുത്തിയത് എൻഡിഎ വോട്ടിലുണ്ടായ വർധന. പത്ത് വർഷക്കാലം സിപിഐയുടെ എംഎൽഎയായിരുന്ന കെ. അജിത്ത് എൻഡിഎ സ്ഥാനാർഥിയായി നേടിയ 20,297 വോട്ട് തെരഞ്ഞെടുപ്പിൽ നിർണായകമായി.
കഴിഞ്ഞ തവണ ബിഡിജെഎസ് സ്ഥാനാർഥി 11,953 വോട്ട് നേടിയ സ്ഥാനത്ത് കെ. അജിത്ത് ഇക്കുറി 20,297 വോട്ട് നേടി. 2021ൽ സിപിഐ 71,388 വോട്ട് നേടിയപ്പോൾ യുഡിഎഫ് 42,266 വോട്ടാണ് നേടിയത്. സിപിഐയിലെ സി.കെ. ആശ 29,122 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.
ഇത്തവണ സി.കെ. ആശയെ സ്ഥാനാർഥിയാക്കണമെന്ന ആവശ്യത്തെ പാർട്ടിയിൽ പ്രാദേശിക നേതൃത്വത്തിൽ കൂടുതൽ പേർ പിന്തുണയ്ക്കുന്നതിനിടയിലാണ് കെ. അജിത് സിപിഐ വിട്ട് ബിജെപിയുടെ ഭാഗമാകുന്നത്. ഈ സാഹചര്യമാണ് രണ്ടുതവണ മാറ്റി നിർത്തപ്പെട്ട പി. പ്രദീപിന് വഴിയൊരുക്കിയത്.
സിപിഐയിൽനിന്ന് വൈക്കത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ കൊഴിഞ്ഞുപോക്കും അഭിപ്രായ ഭിന്നതകളും ഫലപ്രദമായി വിനിയോഗിക്കാൻ യുഡിഎഫ് കേന്ദ്രങ്ങൾ ഒരുക്കിയ തന്ത്രങ്ങൾ വിജയപഥത്തിലെത്തിയതോടെ മൂന്നര പതിറ്റാണ്ടിനുശേഷം യുഡിഎഫിന് അട്ടിമറി വിജയം നേടാനായി.